Wednesday, March 19, 2008

മാവേലിയുടെ ഫോട്ടോ!



ഓണം വന്നോണം വന്നോണം വന്നൂ,
മാവേലി നാട്ടാരെത്തേടി വന്നൂ,
ഓലക്കുടയും തെല്ലാടയുമായ്
ഓലപ്പുരച്ചോട്ടില്‍ കാത്തു നിന്നൂ.

പുത്തനുടുപ്പിട്ട കുട്ടികള്‍ക്കും
കുത്തനെ കൌതുകം കൂടി വന്നൂ,
’മത്തി’ലിരുന്നൊരാ മൂത്തവര്‍ക്കോ
ഇത്തിരി ദേഷ്യം തികട്ടി വന്നൂ.

കുമ്പ വളര്‍ത്താത്തൊരോണത്തപ്പന്‍
എമ്പാടും നോവോടെ കൈകള്‍ നീട്ടീ,
"അമ്പതു കാശേലും നല്കിടാമോ,
വമ്പില്ല, മാവേലി പാവമല്ലേ?"

കഴിഞ്ഞ ഓണക്കാലത്ത് മാവേലി ഞങ്ങളുടെ നാട്ടില്‍ വന്നപ്പോള്‍...

രാജാവ് പ്രജാവേഷത്തില്‍ നാടു കാണാന്‍ ഇറങ്ങാറുണ്ടായിരുന്നെന്ന് വായിച്ചിട്ടുണ്ട്. അരവയറു നിറക്കാനുള്ള യജ്ഞത്തിനിടയില്‍ പ്രജ രാജവേഷം കെട്ടേണ്ടി വന്നത് ചരിത്രമായേക്കുമോ? ചരിത്രം മാത്രമാവട്ടെ!

13 comments:

ഫോട്ടോഷൂട്ടര്‍ said...

കഴിഞ്ഞ ഓണക്കാലത്ത് മാവേലി ഞങ്ങളുടെ നാട്ടില്‍ വന്നപ്പോള്‍...

രാജാവ് പ്രജാവേഷത്തില്‍ നാടു കാണാന്‍ ഇറങ്ങാറുണ്ടായിരുന്നെന്ന് വായിച്ചിട്ടുണ്ട്. അരവയറു നിറക്കാനുള്ള യജ്ഞത്തിനിടയില്‍ പ്രജ രാജവേഷം കെട്ടേണ്ടി വന്നത് ചരിത്രമായേക്കുമോ? ചരിത്രം മാത്രമാവട്ടെ!

അനോണിമാഷ് said...

മാവേലിക്കെന്താ മരമാക്രി മുഖം?

ശ്രീ said...

പപ്പൂസേട്ടാ...

ഇത് മാവേലി തന്നെയാണോ? അതോ ഓണപ്പൊട്ടനോ?

കൊച്ചുത്രേസ്യ said...

കഷ്ടം എങ്ങനെ കഴിഞ്ഞിരുന്ന രാജാവാ.. പാതാളത്തില്‍ ഇപ്പോ പട്ടിണിയാ അല്ലേ.. നമ്മടെ മുഖ്യമന്ത്രീടെ ദുരിതാശ്വാസനിധിയില്‍ നിന്ന്‌ വല്ലതും അങ്ങോട്ടെത്തിക്കാന്‍ നിവേദനം കൊടുത്താലോ..

ഫോട്ടോഷൂട്ടര്‍ said...

അതെ ശ്രീയേ... ഇദ്ദേഹം ഓണപ്പൊട്ടന്‍ തന്നെ. ഓണത്താറെന്നും ഓണത്തെയ്യമെന്നും ചിലയിടങ്ങളില്‍ പറയാറുണ്ട്. മാവേലിയെന്ന സങ്കല്പത്തിലാണ് നാട്ടില്‍ ഇദ്ദേഹത്തെ സ്വീകരിക്കാറ്. ഇത്തവണ കണ്ടപ്പോള്‍ ചെറിയ തമാശയുണ്ടായി...

ഫോട്ടോയുടെ ബാക്ക്‌ഗ്രൗണ്ടില്‍ കാണുന്ന പീടികത്തിണ്ണയില്‍ പുള്ളി സുഖമായി ഇരിക്കുകയായിരുന്നു. നാട്ടില്‍ തന്നെയായതു കൊണ്ട് ആളെ പരിചയമുണ്ടാവുമെന്നു കരുതി ഞാന്‍ ചോദിച്ചു:

"ആരാ?"

പുള്ളി എണീറ്റു വന്നു.

"മാവേലി"

"ങാഹാ... എപ്പോ വന്നു?"

പുള്ളിക്ക് പ്രത്യേകിച്ച് ഭാവമാറ്റമോ ഉത്തരം പറയാനുള്ള സന്നദ്ധതയോ ഒന്നും കണ്ടില്ല. ഒന്നു സംശയിച്ച് കടക്കാരന്‍ ജോസപ്പേട്ടനെ നോക്കിയ ശേഷം അദ്ദേഹം എന്‍റെ നേരെ കൈ നീട്ടി.

"കാശു തരാം. ഫോട്ടോയെടുക്കാന്‍ നിന്നു തരണം." ഞാന്‍ ആവശ്യപ്പെട്ടു.

അയാള്‍ തല കുലുക്കി. ഏതെങ്കിലും മൂലയില്‍ പോയി നാട്ടാരു കാണാതെ ഒന്നു പുകക്കാന്‍ വേണ്ടി കീശയില്‍ കരുതിയിരുന്ന പത്തു രൂപയെടുത്ത് ഞാനങ്ങേര്‍ക്കു കൊടുത്തു.

കാമറയെടുത്ത് തിരിച്ചു വന്ന ഞാന്‍ കാണുന്നത് ദിനേശ് ബീഡിപ്പുക മീശക്കിടയിലൂടെ പറത്തി സന്തുഷ്ടനായിരിക്കുന്ന ചേട്ടായിയെയാണ്. നല്ല രസമുള്ള ഒരു സീനായിരുന്നു. കഷ്ടകാലത്തിന് ഞാന്‍ കാമറ നേരെയാക്കിയപ്പോളേക്കും പുള്ളി അതു വലിച്ചെറിഞ്ഞു.

ശ്രീ said...

ഹ ഹ. അതു കലക്കന്‍ അനുഭവമായല്ലോ. അതു കൂടി അവസാനം പോസ്റ്റില്‍ ചേര്‍ക്കാമായിരുന്നു. [ശ്ശൊ! ആ ഫോട്ടോ മിസ്സായതു കഷ്ടമായല്ലേ?]

ദിലീപ് വിശ്വനാഥ് said...

പുള്ളി ഒരുപാട് ക്ഷീണിച്ചു കേട്ടോ...

ജോണ്‍ജാഫര്‍ജനാ::J3 said...

പപ്പൂസേ , ഇങ്ങെനെയാണോ ഒരാളിന്റെ ഫോട്ടോ എടുക്ക്വാ?
അയാളെ ഷേവ് ചെയ്ത് കുട്ടപ്പനാക്കിയീറ്റ് വേണ്ടാരുന്നോ എടുക്കാന്‍,
കുറേ നാളായി മാവേലീന്ന് കേട്ടാല്‍ ഇന്നസെന്റിന്റെ രൂപം മനസ്സില്‍ വരുന്നത് കാരണം ഉള്‍ക്കൊള്ളാന്‍ ഒരു പുത്തിമുട്ട്:)

കണ്ണൂരാന്‍ - KANNURAN said...

ആ പത്തുറിപ്യ അങ്ങേരുടെ കൈയ്യില്‍ കാണാം.. എന്നാലും കഷ്ടായിപ്പോയി, ബീഡി വലിക്കുന്ന ഓണപ്പൊട്ടന്റെ ഫോട്ടോ മിസ്സായത്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാവം മാവേലി

ശ്രീവല്ലഭന്‍. said...

അതെ എങ്ങനിരുന്ന രാജാവാ :-) നല്ല ഫോട്ടോ

G.MANU said...

ന്‌റുപ്പാപ്പായ്ക്കൊരു കൊടവയറുണ്ടാരുന്നു

നവരുചിയന്‍ said...

മാവേലി കരിഞ്ഞു ഒണങ്ങി എന്നെ പോലെ ആയി ..... കാലം പോയ പോക്കേ ....